താമരശ്ശേരി: സ്വകാര്യ ബസ് കാറിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ച് 6 പേർക്ക് പരിക്ക്. കോഴിക്കോട്- താമരശ്ശേരി റൂട്ടിൽ ഓടുന്ന അമാൻ സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസ് കാറിൽ തട്ടിയതുമായി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുന്ദമംഗലം ഐഐഎംന് സമീപമായിരുന്നു സംഭവം. കാറിൽ ഉരസി ബസ് മുന്നോട്ട് എടുത്തപ്പോൾ കാറിൻ്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഗതാഗത കുരുക്കുള്ള ഭാഗമായതിനാൽ വാഹനങ്ങൾ മാറ്റിയിടാൻ ട്രാഫിക് പോലീസ് ഇരുകൂട്ടരോടും നിർദ്ദേശിച്ചു.
എന്നാൽ ബസ് ഒതുക്കിയിടാതെ സ്ഥലത്തു നിന്നും എടുത്തുകൊണ്ടു പോയി എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരും അവരുടെ സുഹൃത്തുക്കളും താമരശ്ശേരി കാരാടിയിൽ വെച്ച് ബസ് തടഞ്ഞു. അതേ സമയം ബസ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അവരുടെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. ഇവിടെ വെച്ച് ഇരുകൂട്ടരും പരസ്പരം വാക്കേറ്റവും, കയ്യാങ്കളിയും നടന്നു.
സംഭവത്തിൽ പരുക്കേറ്റെന്ന് ആരോപിച്ച് കാർ യാത്രികരായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശികളായ ഉനൈസ, ഫാത്തിമ എന്നിവരും, ബസ് ജീവനക്കാരായ ലക്കിടി സ്വദേശി ചൊവ്വയിൽ പ്രശോഭ്, താമരശ്ശേരി സ്വദേശി അസ്സൻ മുഹമ്മദ്, പുവ്വാട്ടുപറമ്പ് സ്വദേശി ഷമ്മാസ് എന്നിവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വിവരമറിഞ്ഞ് ഇരു കൂട്ടരുടെയും സുഹൃത്തുക്കളും, ബന്ധുക്കളുമായിട്ടുള്ള കൂടുതൽ പേർ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. പിന്നീട് ഇവർ തമ്മിലും വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായി. കാർ യാത്രികരുടെ ബന്ധുവായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശി അനീഷിനെ ബസ് ജീവനക്കാരുടെ സുഹൃത്തുക്കൾ ആയുധം ഉപയോഗിച്ച് മർദ്ദിച്ചു. മുഖത്തും, ശരീരത്തിൻ്റെ പുറത്തും, വയറിലും പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കാറിൽ ഇടിച്ചതിന് കാർ ഉടമ കുന്ദമംഗലം പോലീസിലും, മർദ്ദനത്തിൽ പരുക്കേറ്റ ഇരുകൂട്ടരും താമരശ്ശേരി പോലീസിലും പരാതി നൽകി. സംഭത്തിൻ്റെ ബസ്സിലെ സിസിടിവി ദൃശ്യങ്ങളും, വീഡിയോകളും പോലീസ് ശേഖരിച്ചു.