Trending

ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ.


ഉള്ളിയേരി: ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി കാഞ്ഞിരക്കണ്ടി മുഹമ്മദ് ജാസിൻ (30) പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു.

ഇന്നലെ പുലർച്ച 6.30 ഓടെയാണ് സംഭവം. ലാബ് തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാൾ എത്തുകയായിരുന്നു. ആദ്യം സ്ത്രീയോട് സംസാരിച്ച ശേഷം പിന്നീട് ഫോണിൽ സംസാരിക്കുന്നതായി ഭാവിച്ച് ഇയാൾ സ്ഥാപനത്തിന് പുറത്തേക്ക് എത്തുകയും അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു. ശേഷം, ലാബിൽ കയറി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് സ്ത്രീ ചെറുത്തുനിന്നതോടെ ഇയാൾ പിൻവാങ്ങുകയും ലാബിൽ നിന്നും ഇറങ്ങി ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. യുവതി പിറകേ ചെന്ന് നോക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. അതിക്രമത്തെ തുടർന്ന് യുവതി ആശുപത്രിയിൽ നിന്നും ചികിത്സ നേടി. 

സിസിടിവി ദൃശ്യങ്ങൾ ആസ്പദമാക്കിയും ഫോൺ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇന്ന് പ്രതി അത്തോളി പൊലീസിൻ്റെ പിടിയിലായത്. പ്രതി കുറ്റകൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രം തെളിവ് നശിപ്പിക്കുന്നതിനായി ഉള്ളിയേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുന്ദമംഗലത്ത് വെച്ച് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അത്തോളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post