ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് കൊള്ള എന്ന ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ എല്ലാവരും തുല്യരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കേവലം രാഷ്ട്രീയലക്ഷ്യം മാത്രമുള്ള ഇത്തരം ആരോപണങ്ങളെ വോട്ടർമാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ സുഗമമായാണ് പ്രവർത്തിക്കുന്നത്. ബീഹാറിൽ പരാതികൾ ഉന്നയിക്കാൻ ഇനിയും 15 ദിവസങ്ങൾ കൂടി ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയമില്ലെന്ന് ഗ്യാനേഷ് കുമാർ വിശദീകരിച്ചു. വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ കടമകളിൽ നിന്നും ഒളിച്ചോടില്ല. വോട്ടുകൊള്ള എന്നതുപോലുള്ള അനാവശ്യ പദപ്രയോഗങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഉചിതമായ സമയത്ത് പറയാതെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെന്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ചോദിച്ചു. അറിഞ്ഞോ അറിയാതെയോ ഒരാൾക്ക് ഒന്നിൽ കൂടുതൽ ഇടത്ത് വോട്ടു ഉണ്ടാകും. അത് പരിഹരിക്കാനാണ് വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്.
SIR-ന്റെ ഭാഗമായി ഓരോ വീട്ടിലും ഓരോ വ്യക്തിയേയും കണ്ടാണ് വിവരശേഖരണം നടത്തുന്നത്. പശ്ചിമബംഗാളിൽ വോട്ടർപട്ടിക പരിഷ്‌കരണം ആവശ്യമാണോ എന്നത് ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. സുപ്രിംകോടതി പറഞ്ഞതിന്റെ കൂടി അടിസ്ഥാനത്തിൽ വോട്ടറുടെ സ്വകാര്യത മാനിച്ചുകൊണ്ടാണ് മെഷീൻ റീഡബിൾ വോട്ടർ റോൾസ് പുറത്തുവിടാത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ വോട്ടർമാർക്കും വേണ്ടി അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.