Trending

നരിക്കുനിയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ആണ്‍സുഹൃത്ത് സ്വർണ്ണവും പണവും കൈക്കലാക്കിയതായി പരാതി.

നരിക്കുനി: നരിക്കുനിയിൽ ലഹരി മരുന്ന് വാങ്ങുന്നതിനായി പ്ലസ്ടു വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയതായി പരാതി. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്ത പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. വീട്ടിൽ നിന്ന് പെൺകുട്ടി പണം മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാർ പിടിച്ചതോടെയാണ് പെൺകുട്ടി കാര്യങ്ങൾ പുറത്ത് പറയുന്നത്. പ്രതിയായ വിദ്യാർത്ഥി ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കാക്കൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരുവരും പ്രൈമറി ക്ലാസിൽ ഒന്നിച്ച് പഠിച്ചതാണെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. ആദ്യം സുഹൃത്ത് എന്ന രീതിയിലാണ് കണ്ടത്. വീട്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് സംശയം തോന്നിയത്. ആദ്യമൊക്കെ ചെറിയ തുക, ആയിരവും അഞ്ഞൂറുമായിരുന്നു എടുത്തിരുന്നത്. ചോദിക്കുമ്പോൾ സ്കൂളിൽ കൊടുക്കാനാണെന്ന് പറയും. രണ്ട് മാസമായി കുട്ടിക്ക് പഠിക്കാൻ താൽപ്പര്യമില്ല, ശാരീരിക ബുദ്ധിമുട്ടും ഉറക്കക്കുറവും ശ്രദ്ധയിൽപ്പെട്ടു. ഒടുവിൽ സ്വർണ്ണം നഷ്ടമായതോടെയാണ് സംശയം ബലപ്പെട്ടത്. ആദ്യം ചോദിച്ചപ്പോൾ സ്വർണം വീണു പോയതാണെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. പിന്നീട് സത്യം പറയുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു.

നരിക്കുനിയിലെ ഒരു ജ്വല്ലറിയിലാണ് പ്ലസ്ടു വിദ്യാർത്ഥി സ്വർണ്ണം വിറ്റത്. പ്ലസ്ടു വിദ്യാർത്ഥി ലഹരി വിൽപ്പന സംഘത്തിലെ കണ്ണിയാണോ എന്ന സംശയവും പെൺകുട്ടിയുടെ കുടുംബത്തിനുണ്ട്. ഇവരുടെ സംഘത്തിലെ കൂടുതൽ പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ കുട്ടികളാണ്. ഇങ്ങനെയുള്ളവരെയാണ് ലഹരി മാഫിയ വലയിലാക്കുന്നതെന്നും പെൺകുട്ടിയുടെ ബന്ധു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Post a Comment

Previous Post Next Post