തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 4 വരെ. മഞ്ഞക്കാർഡ് ഉടമകൾക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) മൊത്തം 6,03,291 കിറ്റുകൾ വിതരണം ചെയ്യും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു. 5,92,657 കിറ്റുകൾ മഞ്ഞക്കാർഡിനും 10,634 കിറ്റുകൾ ക്ഷേമ സ്ഥാപനങ്ങളിലുമാണ് വിതരണം ചെയ്യുക.
തുണി സഞ്ചിയും 14 അവശ്യ സാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ മുഖേന കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.
പഞ്ചസാര (ഒരു കി.ഗ്രാം), ഉപ്പ് (ഒരു കിലോഗ്രാം), വെളിച്ചെണ്ണ (500 മി. ലിറ്റർ), തുവരപരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250 ഗ്രാം), വൻപയർ (250 ഗ്രാം), ശബരി തേയില (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), സാമ്പാർ പൊടി (100 ഗ്രാം), മുളക് പൊടി (100 ഗ്രാം), മിൽമ നെയ്യ് (50 മില്ലി ലിറ്റർ), കശുവണ്ടി (50 ഗ്രാം)എന്നിവയാണ് ഓണക്കിറ്റിലുള്ള സാധനങ്ങൾ.