കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് ലഹരിക്കടിമയാക്കാൻ ശ്രമിച്ചെന്ന് 14 കാരന്റെ ഗുരുതര വെളിപ്പെടുത്തൽ. കഴുത്തിൽ കത്തിവെച്ച് കഞ്ചാവും മദ്യവും നൽകിയെന്നും എതിർത്തപ്പോൾ മർദ്ദിച്ചെന്നും ഒൻപതാം ക്ലാസുകാരൻ പറഞ്ഞു. കഞ്ചാവ് കടത്താൻ തന്നെ ഉപയോഗിച്ചുവെന്നും വിദ്യാർത്ഥി ആരോപിച്ചു. പത്തിൽ കൂടുതൽ തവണ കഞ്ചാവ് വലിപ്പിച്ചുണ്ട്. മദ്യവും കുടിപ്പിച്ചിട്ടുണ്ട്. വിമ്മതിച്ചപ്പോൾ മുഖത്ത് തല്ലിയിട്ടുണ്ട്. നോർത്തിൽ നിന്നും വരാപ്പുഴ വരെ സ്കൂട്ടർ ഓടിപ്പിച്ചു. ഒരു പൊതി കൈവശം വയ്ക്കാൻ തന്നു. വീട്ടിലെത്തിയപ്പോഴാണ് അത് കഞ്ചാവാണെന്ന് അറിഞ്ഞതെന്നും വിദ്യാർത്ഥി പറഞ്ഞു.
കഞ്ചാവും ഹാഷിഷ് ഓയിലും വീട്ടിലാണ് സൂക്ഷിക്കുന്നത്. മുതിർന്നവർക്കും വലിയ ചേട്ടൻമാർക്കും ഇത് കൊടുക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ അയാളുടെ ബർത്ത്ഡേക്ക് കഞ്ചാവ് ക്ലാസിലെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ പറഞ്ഞു. എനിക്കാരെയും അറിയില്ലെന്നും പേടിയാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. അയാൾ ഡാർക്ക് പച്ച ഓയിൽ ഉപയോഗിക്കുന്നുണ്ട്. ഈയിടയ്ക്കാണ് ഇയാൾ വീട്ടിൽ വന്ന് താമസം തുടങ്ങിയതെന്നും 14 കാരൻ പറഞ്ഞു. മകന്റെ സുഹൃത്ത് വഴിയാണ് വിവരങ്ങൾ അമ്മ അറിഞ്ഞത്. പോലീസിൽ പരാതി നൽകിയതോടെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് കഴിയുന്നതെന്നും വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു.