ഹൈദരാബാദ്: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാഞ്ഞതിനെ തുടർന്ന് പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിർമ്മൽ ജില്ലയിലാണ് സംഭവം. കുട്ടി ‘പബ്ജി’ ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബേട്ടി ഋഷേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ദിവസം പത്ത് മണിക്കൂറെങ്കിലും കുട്ടി ഗെയിമിൽ മുഴുകാറുണ്ട്. ഗെയിം തുടരാൻ വേണ്ടി കുട്ടി സ്കൂളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ക്ലാസിൽ പോകുമ്പോൾ പബ്ജി കളിക്കാൻ സമയം കിട്ടുന്നില്ലെന്ന് കുട്ടി പരാതിപ്പെടാറുണ്ട്. സൈക്യാട്രിസ്റ്റിനെയും ന്യൂറോ സർജനെയും കാണിച്ചുവെങ്കിലും കുട്ടി പഴയ അവസ്ഥയിൽ തന്നെ തുടരുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഒരിക്കൽ കുട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മനം മടുത്താണ് കുട്ടിയുടെ കൈയിൽ നിന്ന് നിർബന്ധമായി മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി മാറ്റി വച്ചത്. മൂന്നു ദിവസം ഫോണില്ലാതെ തുടർന്ന കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.