മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ വികാസ് കുമാർ (20), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. കളപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള പ്ലാൻ്റിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
കോഴി വേസ്റ്റ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാൻ്റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.