കോഴിക്കോട്: കോഴിക്കോട് കുണ്ടുങ്ങലില്‍ ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍ പോലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്. ലഹരിക്ക് അടിമയായ പ്രതി നൗഷാദിനെ റിമാന്‍ഡ് ചെയ്തു. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, നരഹത്യാശ്രമം തുടങ്ങി 5 വകുപ്പുകള്‍ ചേര്‍ത്താണ് നൗഷാദിനെതിരെ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ കോഴിക്കോട് കുണ്ടുങ്ങലിലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധമാണ് നൗഷാദ് അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് ജാസ്മിന്‍ പറയുന്നത്. മുഖത്തടക്കം അടിച്ചു പരിക്കേല്‍പ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും മുറിവേൽപ്പിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകീട്ട് തിരികെ വന്നപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഭയം കാരണം വാതില്‍ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോള്‍ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
എന്നാല്‍ ആദ്യമായല്ല, നൗഷാദില്‍ നിന്ന് ജാസ്മിന്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുന്നത്. ജാസ്മിന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോയെ ചൊല്ലിയാണ് നൗഷാദ് പ്രശ്‌നമുണ്ടാക്കി തുടങ്ങുന്നത്. അതിന്റെ പേരില്‍ പലപ്പോഴും കൊല്ലാന്‍ ശ്രമിച്ചെന്നും ജാസ്മിന്‍ പറയുന്നു. നൗഷാദിന്റെയും ജാസ്മിന്റെയും രണ്ടാം വിവാഹമാണ്. ഈ വിവാഹത്തില്‍ ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കുറേ നാളായി പ്രശ്ങ്ങള്‍ തുടങ്ങിയിട്ട്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയായിരുന്നെന്നും ജാസ്മിന്‍ പറയുന്നു. 'ഉറങ്ങാന്‍ സമ്മതിക്കാതെ മര്‍ദ്ദിക്കും. കത്തിയെടുത്ത് ശരീരത്തില്‍ വരയ്ക്കും. ശ്വാസം മുട്ടിക്കും. ഞാന്‍ പിടയുമ്പോള്‍ വിടും. ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും’ ജാസ്മിന്‍ പറഞ്ഞു. നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നും മകളോട് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്നും ജാസ്മിന്റെ രക്ഷിതാക്കളും പറഞ്ഞു.