തിരുവനന്തപുരം: ജൂലൈ മാസ ക്ഷേമപെൻഷൻ വെള്ളിയാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്ക് മുഖേന പെൻഷൻ വീട്ടിലെത്തിയും കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയപെൻഷൻ പദ്ധതിയിലെ വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപ സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്രത്തിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
രണ്ടാം പിണറായി സർക്കാരിന്റെ നാലുവര്‍ഷ കാലത്തിൽ ഇതുവരെ 38,500 കോടിയോളം രൂപയാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷന് ആകെ നല്‍കിയ തുക 9,011 കോടി രൂപയാണ്.