കണ്ണൂർ: കണ്ണൂരിൽ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമി ചാടിയ കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ തന്നെയാണ് അയാളെ വീണ്ടും അടച്ചത്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ചു കൊണ്ട് കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റാൻ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംബന്ധിച്ച് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരുക്കും തീരുമാനമെന്ന് അറിയുന്നു.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലിൽ എത്തിച്ചത്. അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്ത് ചാടിയതെന്ന് അറിയുന്നതിനാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ ടൗൺ പൊലിസ് സെൻട്രൽ ജയിലേക്ക് കൊണ്ടുവന്നത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകി. ജയിലിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴര മീറ്ററിലധികം ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യൻ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്ന് ഗാർഡ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതിലിൽ തുണി കണ്ട് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്ന് അറിയുന്നത്.