പാലക്കാട്: ചിറ്റൂർ അത്തിക്കോട് കാറിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്ക്. അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന (10) ആല്‍ഫിന്‍ (6) എമി (4) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.
സ്വകാര്യ ആശുപത്രിയിലെ നഴ്സായ എല്‍സി ജോലി കഴിഞ്ഞെത്തി കുട്ടികളെയും കൂട്ടി കാറില്‍ പുറത്തേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. എല്ലാവരും കാറില്‍ കയറിയതിന് ശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിന് തീപിടിച്ചത്. ഇവര്‍ക്കാര്‍ക്കും കാറില്‍നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്.
കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഒന്നരമാസം മുന്‍പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ അന്തരിച്ചത്. ഇതിനുശേഷം ജോലിയില്‍ നിന്ന് അവധിയെടുത്ത എല്‍സി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചത്.