ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.50 മി.മീറ്റര്‍ മുതല്‍ 115.50 മി.മീറ്റര്‍ വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ജൂലായ് 11, 12 ദിവസങ്ങളിൽ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, ജൂലായ് 13ന്- തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, ജൂലായ് 14,15 ദിവസങ്ങളിൽ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴയ്ക്ക് പുറമെ പ്രളയ സാധ്യത മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്ന സാഹചര്യം മുന്നില്‍ കണ്ട് സംസ്ഥാന ജലസേചന വകുപ്പ് (ഐ.ഡി.ആര്‍.ബി) കാസറഗോഡ് ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം നദി സ്റ്റേഷന്‍) എന്നീ നദികളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാനും ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാത്രമല്ല തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതരുടെ നിര്‍ദ്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്.