ആലപ്പുഴ: ആലപ്പുഴയിൽ വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തി. സംഭവത്തിൽ അച്ഛൻ ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം ഓമനപ്പുഴയിലാണ് സംഭവം. മകൾ എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുന്ന എയ്ഞ്ചലിനെ ചൊവ്വാഴ്ച രാത്രിയാണ് അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, കഴുത്തിൽ കണ്ട പാടുകൾ പോലീസിന് സംശയത്തിന് ഇടയാക്കി. ഇക്കാര്യം ഡോക്ടർമാരോട് സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ പോലീസ് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്തു. ഇതിനിടെയാണ് ജോസ്മോൻ കൊലക്കുറ്റം സമ്മതിച്ചത്.
തുടർന്ന് അച്ഛൻ ജോസ് മോനെ പോലീസ് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വഴക്കിനെ തുടർന്ന് താൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് മോൻ പോലീസിന് നൽകിയ മൊഴി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.