എറണാകുളം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിന്റെ അവശിഷ്ടങ്ങൾ. ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി. വൈക്കം കാട്ടിക്കുന്ന് സ്വദേശിനിയായ ഷഫീനയ്ക്കാണ് ദുരവസ്ഥ. കടുത്ത വേദനയും ശാരീരിക അസ്വസ്ഥതയും കാരണം സ്കാൻ ചെയ്തപ്പോഴാണ് ചികിത്സാ പിഴവ് കണ്ടെത്തിയത്. 2024 സെപ്തംബറിലാണ് ഷഫീന പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടതോടെ ഷഫീനയ്ക്ക് കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നെന്ന് ഭർത്താവ് താജുദ്ദീൻ പറയുന്നു.
പിന്നാലെ ഷഫീന വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിൻ്റെ അവശിഷ്ടമുണ്ടെന്ന് മനസ്സിലായത്. ശസ്ത്രക്രിയ ചെയ്ത ആശുപത്രിയിൽ തന്നെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതാണ് ഉചിതമെന്നായിരുന്നു കുടുംബത്തിന് വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ ഷഫീനയോട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ശസ്ത്രക്രിയയിലൂടെ നൂൽ പുറത്തെടുക്കുകയായിരുന്നു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭർത്താവ് താജുദ്ദീൻ വ്യക്തമാക്കി.