കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. സംഭവത്തിൽ രണ്ടുപേരെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. മുചുകുന്ന് വിയ്യൂർ സ്വദേശി നവജിത്ത് (24), ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ് (29) എന്നിവരാണ് അറസ്റ്റിലായത്. കാവുംവട്ടം സ്വദേശി പറേച്ചാൽ മീത്തൽ ഇസ്മയിലിനെയാണ് പ്രതികൾ ആക്രമിച്ചത്.
ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും അരിക്കുളം-മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്നു ഇസ്മയിൽ. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന് പാളത്തിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികൾ പണം ആവശ്യപ്പെട്ടപ്പോൾ ഇസ്മയിൽ തന്റെ കൈയ്യിൽ പണമില്ലെന്ന് പറഞ്ഞു. തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും കുത്തി പരിക്കേൽപ്പിച്ചു ഇസ്മയിലിന്റെ കൈവശമുള്ള മൊബൈൽ ഫോൺ പ്രതികൾ തട്ടിപ്പറിച്ച് എടുക്കുകയായിരുന്നു.
വടകര ഡിവൈഎസ്പി ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ എസ്ഐമാരായ ആർ.സി ബിജു, ഗിരീഷ്കുമാർ, എഎസ്ഐ വിജു വാണിയംകുളം, റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്കോഡ് അംഗങ്ങളായ എഎസ്ഐ ബിനീഷ് വി.സി, സിപിഒ ടി.കെ ശോഭിത്ത്, ബി.എസ്സ് ശ്യാംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.