പാലക്കാട്: അമ്മയുടെ കണ്‍മുന്നില്‍ രണ്ടാംക്ലാസുകാരൻ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു. ഓങ്ങല്ലൂര്‍ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടില്‍ കൃഷ്ണകുമാറിൻ്റെയും ശ്രീദേവിയുടെയും ഏക മകന്‍ ആരവ് (6) ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരിച്ചത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകുന്നേരം 4.30 ഓടെ പുലശ്ശേരിക്കരയിലായിരുന്നു അപകടം. വാഹനത്തില്‍ നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ ബസ് കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടന്‍തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.