തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായ യുവാവും അമ്മയും ജീവനൊടുക്കി. വക്കം സ്വദേശി അരുൺ (42), അമ്മ വത്സല (71) എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ വക്കം ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് മെമ്പറാണ് അരുൺ.
ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഭാര്യയും അമ്മയും മകനും ഞാനില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തി്ന് കാരണക്കാരെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. വിനോദ്, സന്തോഷ് എന്നിവരാണ് കഴിഞ്ഞ വർഷം കേസ് കൊടുത്തത്. മണിലാൽ മോഷണക്കുറ്റം ആരോപിച്ചാണ് കേസ് കൊടുത്തത്. ഇത് രണ്ടും കള്ള കേസ് ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അരുണിനെതിരെ കേസ് കൊടുത്തവരെല്ലാം ബിജെപി പ്രവർത്തകരാണ്.