Trending

‘ഞാനൊരാളെ കൊന്നു, പേരറിയില്ല'; മനസാക്ഷിക്കുത്തിൽ 39 വര്‍ഷങ്ങള്‍ക്കിപ്പുറം കൊലക്കുറ്റം ഏറ്റുപറഞ്ഞു പ്രതി.


കോഴിക്കോട്: കൂടരഞ്ഞിയിൽ പതിനാലാം വയസില്‍ നടത്തിയൊരു കൊലപാതകം നാലു പതിറ്റാണ്ടുകൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് പ്രതി. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് പൊലീസിനെ കുഴക്കുമെന്നത് സംശയമില്ല.

കഴിഞ്ഞ ജൂണ്‍ 5ന് ആണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില് ‍കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സമീപത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് അയാള്‍ തോട്ടില്‍ മുങ്ങി മരിച്ചെന്ന് അറിയുന്നതെന്നുമാണ് മുഹമ്മദലി പോലീസിന് നൽകിയ മൊഴി.

അപസ്മാരത്തിൻ്റെ അസുഖമുള്ളയാളാണെന്ന് നാട്ടുകാർ പറഞ്ഞതോടെ പൊലീസ് സ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയതുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച്‌ കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കുറ്റബോധത്തിന് കാരണമായമെന്നും ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് പതിനാലാം വയസ്സില്‍ ചെയ്ത കൊലപാതകത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. പിന്നീട് പൊലീസിനൊപ്പം കൂടരഞ്ഞിയിലെത്തി കൊല നടന്ന സ്ഥലവും കാണിച്ചു കൊടുത്തു.

അക്കാലത്ത് പുറത്തിറങ്ങിയ പത്രവാർത്തകളും ആർ.ഡി.ഒ ഓഫീസിലെ പഴയ ഫയലുകളും പരിശോധിച്ച്‌ ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം.1986 ഡിസംബർ 5ന് വന്ന ഒരു പത്രവാർത്ത മാത്രമാണ് തുമ്പെന്ന് പറയാൻ പോലീസിൻ്റെ കൈവശമുള്ളത്.

Post a Comment

Previous Post Next Post