കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ മരണം. കോഴിക്കോട്ട് മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 18കാരിക്ക് നിപയാണെന്ന് സ്ഥിരീകരണം. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 43 പേരാണ് ജില്ലയിലുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവർത്തകരാണ്. പൊതുജനങ്ങളുമായി ഇവർക്ക് സമ്പർക്കം ഉണ്ടായിട്ടില്ലെന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേരുള്ളതായി ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറത്ത് 211 പേർ, പാലക്കാട് 91 പേർ, കോഴിക്കോട് 43 പേർ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടിക. പാലക്കാട് നിപ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. 2 നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നേരെത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ജൂൺ 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മുന്നാഴ്ചകൾക്ക് തൊട്ടു മുൻപുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.