കണ്ണൂർ: കായലോട് യുവതിയുടെ ആത്മഹത്യയിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച റസീനയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും യുവതിയുടെ ഉമ്മ ഫാത്തിമ പ്രതികരിച്ചു.
'പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരൻ്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. എൻ്റെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തൻ്റെ മകളെ കുടുക്കിയത്'- ഫാത്തിമ പറഞ്ഞു.
എന്നിട്ടും യുവാവിനെ വെറുതെ വിട്ട് തൻ്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? ആത്മഹത്യക്ക് മുൻപ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽ സ്വദേശിയായ യുവാവിൻ്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പ്രതികരിച്ചു.
എസ്ഡിപിഐ പ്രവർത്തകരായ മൂന്നു പേരാണ് നിലവിൽ പിടിയിലായത്. റസീന(40)യെ തിങ്കളാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആൺ സുഹൃത്തുമായി യുവതി സംസാരിച്ചു നിൽക്കവെ പ്രതികൾ സംഘം ചേർന്ന് എത്തി ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റിലായ മൂന്നുപേരെ കൂടാതെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്ന് റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.