മുക്കം: മുക്കം ചേന്ദമംഗല്ലൂരിൽ പുൽപ്പറമ്പ് മൈതാനത്ത് പുഴയിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ ജ്വല്ലറി ജീവനക്കാർ രക്ഷപ്പെടുത്തി. ബെറ്റ് വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർത്ഥി കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്നതിനാൽ സുഹൃത്തിൻ്റെ വീട്ടിലെത്തി സമീപത്തെ പുഴയിൽ ചാടിയ വിദ്യാർത്ഥിയാണ് പാതിവഴിയിൽ കുടുങ്ങി കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ മുക്കം ദിയ ഗോൾഡ് ആൻഡ് ഡമണ്ട്സിലെ ജീവനക്കാരായ തിരുവമ്പാടി സ്വദേശി മുഹമ്മദ് സാലിഹും, എടവണ്ണപ്പാറ സ്വദേശി റാഷിദുമാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്.
ജ്വല്ലറിയിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാരായ സാലിഹും റാഷിദും ഊണ് കഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ നിലവിളി കേൾക്കുന്നത്. വിദ്യാർത്ഥിയുടെ അടുത്തെത്തിയെങ്കിലും ക്ഷീണിതനായ കുട്ടിയെ കരയിലേക്ക് കൊണ്ടു വരാനായില്ല. തുടർന്ന്, പുഴവെള്ളത്തിന് മധ്യത്തിലുണ്ടായിരുന്ന ഫുട്ബോൾ പോസ്റ്റിൻ്റെ ബാറിലേക്ക് വിദ്യാർത്ഥിയെ പിടിച്ചുകയറ്റുകയായിരുന്നു.