താമരശ്ശേരി: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് ബുള്ളറ്റ് വാടകയ്ക്ക് നൽകി പണം തട്ടുകയും, മർദ്ദിക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി പൂക്കോട് സ്വദേശിയായ പത്താംക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കൊടുവള്ളി കളരാന്തിരി സ്വദേശി ജയ്സൽ വിദ്യാർത്ഥിക്ക് വാഹനം വാടകയ്ക്ക് നൽകി പണം തട്ടുകയും, മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിദ്യാർത്ഥി ഇയാളിൽ നിന്ന് ബുള്ളറ്റ് വാടകയ്ക്കെടുത്തിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതോടെ പൊലീസ് പിടികൂടി. തുടർന്ന് പിഴയടയ്ക്കാനെന്ന് പറഞ്ഞ് ഇയാൾ 20,000 രൂപ വിദ്യാർത്ഥിയിൽ നിന്ന് വാങ്ങി. ഇതിൽ 5000 രൂപയാണ് പിഴയായി അടച്ചത്. ബാക്കി തുക ജയ്സൽ കൈക്കലാക്കി. കഴിഞ്ഞ ആറാം തീയ്യതിയും വിദ്യാർത്ഥി ഇയാളിൽ നിന്ന് ബുള്ളറ്റ് വാടകയ്ക്കെടുത്തിരുന്നു. വാഹനം തിരികെ നൽകിയപ്പോർ ജയ്സൽ ബുള്ളറ്റിന്റെ തകരാർ പറഞ്ഞു വിദ്യാർത്ഥിയെ മർദ്ദിക്കുകയും, നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു.
പണം തട്ടിയ സംഭവത്തില്‍ ബാലുശ്ശേരി പൊലീസിലും, വിദ്യാർത്ഥിയെ മർദ്ദിച്ച്, ഭീഷണിപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസിലും പിതാവ് പരാതി നൽകി. കുട്ടികൾക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകി പണം തട്ടുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.