അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് ഒരു യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശ് (38) ആണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രമേഷ് അഹമ്മദാബാദിലെ അശ്വര സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സഹോദരൻ അജയ് കുമാർ രമേശിനൊപ്പം യുകെയ്ക്ക് മടങ്ങുകയായിരുന്നു വിശ്വാസ് കുമാർ.
വിമാനം പറന്നുപൊങ്ങി 30 സെക്കൻഡിനകം അസ്വാഭാവിക ശബ്ദം കേട്ടെന്നാണ് ഇയാള്‍ പറയുന്നത്. തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി വിശ്വാസ് പുറത്തേക്ക് കടക്കുകയായിരുന്നു. എഴുന്നേറ്റപ്പോൾ ചുറ്റും ശവശരീരങ്ങളായിരുന്നുവെന്നാണ് വിശ്വാസ് കുമാർ പറയുന്നത്. ജീവൻ രക്ഷിക്കാൻ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഓടി. ആരോ ആംബുലൻസിലേക്ക് എടുത്ത് കയറ്റിയെന്നും വിശ്വാസ് കൂട്ടിച്ചേർത്തു.
മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഇവിടെയുണ്ടായിരുന്ന 5 പേർ മരിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. 230 യാത്രക്കാരും പൈലറ്റുമാർ ഉള്‍പ്പെടെ 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ എല്ലാവരും മരിച്ചെന്നാണ് ആദ്യം അധികൃതർ അറിയിച്ചിരുന്നത്.