തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഇന്നലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി വിലയിരുത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വി.എസ്. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് പട്ടം എസ് യു ടി ആശുപത്രിയിൽ വി.എസിനെ പ്രവേശിപ്പിച്ചത്.
നിലവിൽ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സ തുടരുകയാണ്. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി.എസിന് ഹൃദയാഘാതം ഉണ്ടായതോടെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വി.എസിനെ ആശുപത്രിയിലെത്തി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.