കോയമ്പത്തൂർ: തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലിപിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത- മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറു മണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു പിന്നീടുള്ള തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍ നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് ഗുബ്തയും കുടുംബവും ഝാര്‍ഖണ്ഡില്‍ നിന്ന് വാല്‍പ്പാറയില്‍ തോട്ടു ജോലിക്കെത്തിയത്.