പേരാമ്പ്ര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു. പേരാമ്പ്ര വെള്ളിയോടന്‍കണ്ടി വി.പി സനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടറാണ് കത്തി നശിച്ചത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ യമഹ കമ്പനിയുടെ ഇരുചക്രവാഹനമാണ് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ തീ പിടിച്ച് കത്തിനശിച്ചത്. പുറത്ത് അസാധാരണമായ വെളിച്ചവും ശബ്ദവും കേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീട്ടുകാര്‍ കണ്ടത് സ്‌കൂട്ടര്‍ ആളിക്കത്തുന്നതാണ്. ഉടൻ തന്നെ പരിസരവാസികളെ വിവരം അറിയിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ അണയ്ക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.
വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വാഹനത്തോടൊപ്പം വീടിന്റെ മുന്‍ഭാഗത്തെ വൈദ്യുത വയറിങ്ങ്, ടൈലുകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡ് എന്നിവയും ഷെഡിന്റെ അകത്ത് ഉണക്കാനിട്ട വസ്ത്രങ്ങളും കത്തി നശിച്ചു. ദൈനംദിന കൂലി തൊഴിൽ ചെയ്ത് ജീവിക്കുന്ന സനിലിന് ഇത് വലിയ സാമ്പത്തിക നാശമാണ് വരുത്തിയത്. സംഭവം സംശയാസ്പദമാണെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവരെ പിടികൂടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.