കോഴിക്കോട്: കാൽനട യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടിൽ കൃഷ്ണമോഹൻ (38) ആണ് പിടിയിലായത്. ഇയാളെ വയനാട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഏപ്രിൽ 10ന് രാത്രി ഒൻപതുമണിയോടെ കോഴിക്കോട് മാവൂർ റോഡ് രാജാജി ജങ്‌ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ പാലക്കാട് സ്വദേശിയായ വി.കെ വിബീഷിന്റെ മൊബൈൽ ഫോണാണ് കൃഷ്ണമോഹൻ തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെട്ടത്. ഇയാൾ ബസിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്യാറുമുണ്ട്.
സംഭവത്തെ തുടർന്ന് പോലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃഷ്ണമോഹൻ അയൽ സംസ്ഥാനങ്ങളിലേക്ക് ലോറിയിൽ ഡ്രൈവറായി പോവുകയായിരുന്നു. അറസ്റ്റു ചെയ്ത ഇയാളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.