പേരാമ്പ്ര: പേരാമ്പ്രയിൽ ആയുര്‍വേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം. നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും അടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പോലീസ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ റെയ്ഡ് നടത്തിയത്. നേരത്തേ തന്നെ സ്ഥാപനത്തിനെതിരെ പരാതികളുയര്‍ന്നിരുന്നു. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിൻ്റെതാണ് സ്ഥാപനം. ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു.
ചെമ്പനോട സ്വദേശി ആൻ്റോ മാനേജറായ ഈ സ്ഥാപനത്തിൽ ദിവസേന നിരവധി ആളുകളാണ് വന്നുകൊണ്ടിരുന്നത്. ആയിരം രൂപയിൽ തുടങ്ങി മസാജിൻ്റെ രീതിമാറ്റത്തിന് അനുസരിച്ച് വിവിധ റേറ്റുകൾ വാങ്ങിയാണ് നടത്തിപ്പ്. മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ജനങ്ങളുടെ വൻ പ്രതിഷേധത്തിനിടെ കൊയിലാണ്ടി ആംഡ് റിസർവ്വിൽ നിന്നടക്കം കൂടുതൽ പോലീസ് എത്തി ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്തു നിന്നും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സ്ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി എൻ.സുനിൽകുമാറിൻ്റെ കീഴിലുള്ള സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. ഇൻസ്പെക്ടർ ഷിജു ഇ.കെയുടെ നേതൃത്വത്തിൽ എസ്.ഐ മനോജ് രാമത്ത്, എഎസ്ഐമാരായ അനൂപ്, സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ.എം, സി.പി.ഒ മാരായ സിഞ്ചുദാസ്, ജയേഷ് കെ.കെ, രജിലേഷ്, സുജില തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.