കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പഴകിയ കോഴിയിറച്ചി പിടികൂടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മാനാഞ്ചിറയ്ക്ക് സമീപം വാഹനത്തില്‍ നിന്നും കോഴിയിറച്ചി പിടികൂടിയത്. ഹോട്ടലുകളിലും ഷവര്‍മ്മ കടകളിലും വിതരണം ചെയ്യാന്‍ മലപ്പുറത്ത് നിന്നും എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. 500 കിലോയോളം ഇറച്ചിയുമായാണ് വാഹനം കോഴിക്കോട് എത്തിയത്. വിതരണം ചെയ്തതിൻ്റെ ബാക്കി 100 കിലോ പഴകിയ ഇറച്ചിയാണ് കണ്ടെടുത്തത്.
ശീതീകരണ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ യാതൊരു മാനദണ്ഡവും പാലിക്കാതെ തുറന്ന വാഹനത്തിലാണ് ചിക്കന്‍ വിതരണത്തിന് എത്തിച്ചത്. മലപ്പുറത്തു നിന്നും രാവിലെ 7 മണിക്ക് ചിക്കനുമായി എത്തിയ വാഹനം കോഴിക്കോട് നഗരത്തിലെ കടകളില്‍ എത്തിക്കുമ്പോള്‍ പഴകിയിരുന്നു. കാക്ക കൊത്തിവലിക്കുന്ന നിലയിലായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടുന്ന സമയത്ത് വാഹനത്തില്‍ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഇറച്ചി സംസ്‌കരിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന് കൈമാറി.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോഴിറച്ചി എത്തിച്ചതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസി.കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. വിതരണം ചെയ്യുന്ന സ്ഥാപനത്തിനതിരെ നടപടി സ്വീകരിക്കുമെന്നും ഉടമയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിതരണം ചെയ്യുന്ന ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെയും ആളുകള്‍ക്കെതിരെയും നടപടി ശക്തമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം.