തൃശൂർ: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. 17 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. വീട് തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് മറ്റുളള 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന 40 വർഷം പഴക്കമുള്ള ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് അപകടം സംഭവിച്ചത്. കൊടകര പഞ്ചായത്ത് ഓഫീസിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച കെട്ടിടമാണിത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് കനത്ത മഴയെ തുടർന്ന് തകര്‍ന്നു വീണത്.
പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊർജിതപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.