കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മണ്ടളം സ്വദേശി സൂരജ്, എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുവൈറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.
കുവൈറ്റില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. അബ്ബാസിയയിലെ താമസസ്ഥലത്തുവച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും പരസ്പരം കുത്തിയെന്നുമാണ് പ്രാഥമിക വിവരം. ജോലി ആവശ്യാർത്ഥം മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന്റെ ഭാഗമായി മക്കളെ നാട്ടിലെ വീട്ടിലാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ കുവൈറ്റില്‍ മടങ്ങിയെത്തിയത്.
സൂരജ് സുറ ജാബിര്‍ അല്‍ അഹമ്മദ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഐസിയു യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. ബിന്‍സിയുടെ ജോലി സബ്ഹാന്‍ ജാബിര്‍ അല്‍ അഹമ്മദ് മിലിറ്ററി ആശുപത്രിയിലുമായിരുന്നു. 10 വര്‍ഷത്തോളമായി ഇരുവരും കുവൈറ്റിൽ താമസിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.