തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന സ്വപ്നം യാഥാർത്ഥ്യമായി. പതിനായിരങ്ങളെ സാക്ഷിനിർത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആദ്യത്തെ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി എന്‍ വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് കേവലമൊരു തുറമുഖ കവാടം തുറക്കലല്ലെന്നും രാജ്യത്തിൻ്റെ വികസനത്തിൻ്റെ മഹാകവാടം തുറക്കലാണെന്നും ചെലവിൻ്റെ എറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. കേരളത്തിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവ്. 2028-ൽ തുറമുഖത്തിൻ്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊണ്ണൂറുകളിലാണ് തുറമുഖ നിർമാണം സജീവ ചര്‍ച്ചയിലെത്തുന്നത്. 2015 ല്‍ കരാര്‍ ഒപ്പിട്ടു. അതേവര്‍ഷം, ഡിസംബറില്‍ നിര്‍മാണം തുടങ്ങി. 2019ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പ്രതിസന്ധികള്‍ പലതും തടസമായി. 2024 ജൂലായ് 11ന് ആദ്യ ചരക്കു കപ്പലെത്തി. ട്രയല്‍ റണ്‍ കാലത്തു തന്നെ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകള്‍ എത്തിയ അപൂര്‍വം തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം.
സ്വാഭാവിക ആഴമുള്ള, ഏതു കാലാവസ്ഥയിലും കപ്പല്‍ അടുപ്പിക്കാവുന്ന കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം. വിഴിഞ്ഞത്തു ഡ്രഡ്ജിങ് ഇല്ലാതെ 20 മീറ്റര്‍ വരെ ആഴം സദാസമയം നിലനിര്‍ത്താനാകും. ഇത്തരം തുറമുഖങ്ങള്‍ അപൂര്‍വമാണ്. കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഡ്രഡ്ജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്. പദ്ധതി പ്രദേശത്തു മണല്‍ സഞ്ചാരവും കുറവാണ്.
ലോകത്തെ തിരക്കേറിയ രണ്ടു കപ്പല്‍ ചാലുകളുമായുള്ള സാമീപ്യമാണ് വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തു നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ കൂടിയാണ് നടക്കുന്നത്. ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സിങ്കപ്പൂര്‍, ഹോങ്കോങ്, ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിനു സമീപത്തെ കപ്പല്‍ ചാലിലൂടെയാണ്.
ദക്ഷിണേഷ്യയിലെ തന്നെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. കപ്പലില്‍ നിന്നും കണ്ടെയ്‌നര്‍ ഇറക്കാന്‍ 8 ഷിപ് ടു ഷോര്‍ ക്രെയിന്‍, 24 യാര്‍ഡ് ക്രെയിന്‍ എന്നിവയുമുണ്ട്. ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബര്‍ത്തിന്റെ നീളം 800 മീറ്ററാണ്. രണ്ടു മദര്‍ ഷിപ്പുകള്‍ക്ക് ഒരേ സമയം ബെര്‍ത്ത് ചെയ്യാം.
വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്നത് കപ്പലില്‍ നിന്നു മറ്റൊരു കപ്പലിലേക്ക് ചരക്കു മാറ്റുന്ന ട്രാൻഷിപ്പ്മെന്റ് മാത്രമാണ്. കയറ്റുമതിയും ഇറക്കുമതിയും നടക്കണമെങ്കില്‍ റോഡ്, റെയില്‍ പാതകള്‍ സജ്ജമാകണം.
തുറമുഖത്തിന്റെ 2,3,4 ഘട്ടങ്ങള്‍ 2028 ഓട് കൂടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അത് കൂടി പൂര്‍ത്തിയാകുമ്പോള്‍ ബര്‍ത്തിന്റെ നീളം 2000 മീറ്ററാകും. ഇതോടെ അഞ്ചു മദര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞം തുറമുഖം സജ്ജമാകും. 2034 മുതല്‍ തുറമുഖ വരുമാനത്തില്‍ നിന്നുള്ള വിഹിതം കേരളത്തിന് കിട്ടിത്തുടങ്ങും.