പാലക്കാട്: പാലക്കാട് എടത്തുനാട്ടുകരയില്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശി എംഇഎസ് പടിയിൽ താമസിക്കുന്ന ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്.
പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ വെളുപ്പിന് ടാപ്പിങ് ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് വൈകിട്ട് 6 മണിയോടെ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖത്തും തലയിലും ഗുരുതര പരിക്കുണ്ടായിരുന്നു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.