കൊല്ലം: ചൂരമീന്‍ കറിവെച്ചു കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിച്ചു അവശയായ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ഛർദ്ദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം.
കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവെച്ചു കഴിച്ചതിനെ തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവുപോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദ്ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.