എളേറ്റിൽ: എളേറ്റില്‍ വട്ടോളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. സംശയകരമായ സാഹചര്യത്തില്‍ കണ്ട കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പണം പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹമ്മദ് എന്നിവരെ പോലീസ് പിടികൂടി. മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട വാഹനം പരിശോധിച്ചത്.
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷ്, എസ്‌ഐ ഗൗതം ഹരി, സീനിയര്‍ സിപിഒ ദീപക് എം.പി., സിന്‍ജിത്, രതീഷ് കുമാര്‍, സിപിഒമാരായ ജിതിന്‍, ശ്രീകാന്ത്, ശ്രീജേഷ്, വിപിന്‍ സാഗര്‍, നതീപ്, ഷിജു ഡബ്ല്യുസിപി ഒ. രമ്യ, ബിജിനി തുടങ്ങിയവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്.