Trending

കോഴിക്കോട് മെഡി:കോളേജിലെ അപകടം; 3 പേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അപകടസമയത്തുണ്ടായ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നു പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. വടകര, കൊയിലാണ്ടി, വെസ്റ്റ് ഹിൽ സ്വദേശികളുടെ മരണം പുക ശ്വസിച്ചല്ലെന്നാണ് റിപ്പോർട്ട്‌. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, കൊയിലാണ്ടി സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. 

അതേസമയം, മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട്‌ നൽകിയെന്നും മന്ത്രി പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആകാനാണ് സാധ്യത. 2026 ഒക്ടോബർ വരെ വാറൻ്റിയുള്ള എംആർഐ യുപിഎസ് (MRI ups) യൂണിറ്റിലാണ് അപകടം സംഭവിച്ചത്. 6 മാസം മുമ്പ് വരെ മെയിന്റനൻസ് നടത്തിയതാണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം സംഭവിക്കുമ്പോൾ151 രോഗികളുണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിലുള്ളതെന്നും മന്ത്രി പറഞ്ഞു.

മരണം സംബന്ധിച്ച് വിദഗ്ധ ടീം പ്രത്യേക അന്വേഷണം നടത്തും. പോസ്റ്റ്മോർട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കൽ കോളേജിലെ മെഡിക്കൽ ടീം ആയിരിക്കും അന്വേഷിക്കുക. അപകടമുണ്ടായ ബ്ലോക്ക്‌ പഴയ പടിയാകാൻ സമയമെടുക്കും. വയറിങ് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. മൂന്ന് ദിവസമെങ്കിലും കഴിഞ്ഞേ ബ്ലോക്ക്‌ സാധാരണ നിലയിൽ ആക്കാനാവൂ. പരമാവധി വേഗത്തിൽ ശ്രമിക്കുമെന്നും മന്ത്രി പറ‍ഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പോയവരുടെ ചികിത്സാ ചിലവിൻ്റെ കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഡോക്ടർമാർ ചികിത്സ കാര്യങ്ങൾ പരിശോധിക്കുകയാണ്. ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല. ബില്ലിന്റെ കാര്യം ഡോക്ടർമാർ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post