Trending

കാറിന് മുകളിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഓഡിറ്റോറിയത്തിൻ്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. ശനിയാഴ്ച രാത്രി 9 മണിയോടെ മാവൂർ പൈപ്പ് ലൈൻ ജങ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം. കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തൽ രജീഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇവിടെ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രജീഷും കുടുംബവും. ശക്തമായ മഴയെ തുടർന്ന് പാർക്കിങ് ഏരിയയോട് ചേർന്നുള്ള പതിനഞ്ച് മീറ്റർ ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതിൽ ഇടിഞ്ഞ് വീഴുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന കൂറ്റൻ കല്ലുകളും കാറിനു മുകളിൽ പതിച്ചു. കാറിൻ്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടം നടക്കുന്നതിന്‍റെ തൊട്ട് മുൻപാണ് രജീഷും കുടുംബവും കാറിൽ നിന്നും പുറത്തിറങ്ങിയത്. തലനാരിയഴ്‌ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. 

അതേസമയം ജില്ലയിൽ ശക്തമായ മഴയും കാറ്റും ഇന്നും തുടരുകയാണ്. ചാലിയാറിലും ഇരുവഞ്ഞിയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കൂടാതെ വ്യാപകമായ കൃഷിനാശവും സംഭവിച്ചു. മിക്കയിടത്തും നൂറുകണക്കിന് നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്. വയലുകളിൽ വെള്ളം നിറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ ഏതുനിമിഷവും വെള്ളത്തിൽ മുങ്ങാവുന്ന നിലയിലാണ്. മണ്ണിടിച്ചിലും മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും താറുമാറായ സംഭവങ്ങളും ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധിയാണ് റിപ്പോർട്ട് ചെയ്‌തത്. ജില്ലാ ഭരണകൂടവും പൊലീസും ഗ്രാമപഞ്ചായത്തുകളും ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറാനുള്ള സാഹചര്യമുണ്ടായാൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും വെള്ളപ്പൊക്ക ഭീഷണിയുള്ള ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post