ന്യൂഡൽഹി: പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാർത്ത. ഒഫീഷ്യൽ സീക്രട്ട ആക്‌ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ച് ദിവസത്തെ റിമാൻഡിലാണ് വ്ലോഗറിപ്പോൾ. ‘ട്രാവൽ വിത്ത് ജോ’ എന്നാണ് ജ്യോതി മൽഹോത്രയുടെ യുട്യൂബ് അക്കൗണ്ടിന്റെ പേര്. ഹിസാർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് 2023ൽ ജ്യോതി രണ്ട് തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷവും ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയതായാണ് വിവരം. അലി എഹ്വാൻ എന്നയാളെ പാകിസ്ഥാനിൽ നിന്ന് പരിചയപ്പെടുകയും ഇയാൾ സന്ദർശന സമയത്ത് താമസമുൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പാടാക്കി തരികയും ചെയ്തു.