തേനി: സൗജന്യമായി മട്ടൻ നൽകാത്തതിനെ തുടർന്ന് കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ടു ശ്മശാനം ജീവനക്കാരൻ. തമിഴ്നാട് തേനിക്കടുത്ത് പിസി പെട്ടിയിലുള്ള സംഗീത മട്ടൻസ്റ്റാൾ എന്ന കടക്കു മുമ്പിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മണിയരശൻ എന്നയാളാണ് സംഗീത മട്ടൻസ്റ്റാൾ കടയുടെ ഉടമ. ഇവിടെ നാലു വർഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ പിസി പെട്ടി സ്വദേശി കുമാർ. നിലവിൽ പിസി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് പറഞ്ഞു. വിലക്കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുരുന്നു. തിരികെ പോയ ഇയാൾ വീണ്ടും വന്നത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്.
നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹം കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. കടയുടമ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് വീണ്ടും സംസ്കരിച്ചു. മൃതദേഹം മാന്തിയെടുത്ത കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.