താമരശ്ശേരി: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ വഴിയോരക്കടയിൽ അക്രമം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം. അഞ്ചുപേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. രാത്രി 12മണിയോടെയാണ് സംഭവം. അര്‍ധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് സംഘം ചോദിക്കുകായിരുന്നു.
ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ അതുപറ്റില്ല ഞങ്ങൾക്ക് കിട്ടിയെ മതിയാവൂ എന്നും പറഞ്ഞ് ആദ്യം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മറ്റു രണ്ടുപേര്‍ കൂടി മര്‍ദ്ദിച്ചുവെന്നും കടയുടമ പറഞ്ഞു. കടയുടമ പൂനൂര്‍ സ്വദേശി സയീദി(41)നെയും ജീവനക്കാരൻ ആസാം മെഹദി ആലത്തിനുമാണ് മര്‍ദ്ദനമേറ്റത്. കടയുടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്ന് കടയുടമയെയും ജീവനക്കാരനെയും മര്‍ദ്ദിക്കുന്നതും അവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.