കുരുവട്ടൂർ: കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ നിന്ന് പണം കവർന്ന സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയ യുവാവിനെ നിലവിൽ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ചേവായൂർ പോലീസ് അറിയിച്ചു. ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് പരിശോധിച്ചുവരുന്നതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മച്ചക്കുളത്തെ വീട്ടിൽ നിന്ന് പണം കവർന്നതായി പരാതി ഉയർന്നത്. ഇതിനുപിന്നാലെ, സംഭവത്തിൽ പ്രതിയെന്ന് സംശയം തോന്നി പാലത്ത് സ്വദേശിയായ യുവാവിനെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് ചേവായൂർ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ശാരീരിക അസ്വസ്ഥതകളും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിനെതിരെയുള്ള ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്കാളിത്തം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കവർച്ച നടത്തിയ യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ചുമുള്ള അന്വേഷണം ചേവായൂർ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.