മടവൂർ: കുരുവട്ടൂരിൽ പട്ടാപ്പകൽ വൻ മോഷണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മച്ചക്കുളത്ത് ഇബ്രാഹിം ഹാജിയുടെ വീട്ടിലായിരുന്നു മോഷണം. കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി അതിവിദഗ്ധമായി ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ആദ്യഘട്ടത്തിൽ സ്വർണം പോയി എന്നായിരുന്നു നിഗമനം. എന്നാൽ പിന്നീട് സ്വർണം നഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായി.
സ്ത്രീകൾ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ തക്കം നോക്കിയായിരുന്നു യുവാവ് റൂമിൽ കയറി സെൽഫിൽ നിന്നും പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച ജുമുഅ സമയമായതിനാൽ പുരുഷന്മാർ വീട്ടിലുണ്ടായിരുന്നില്ല. കാറിലെത്തിയ മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യത്തിലുള്ള കാർ തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.