തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. തര്‍ക്കത്തിനിടെ എംഎല്‍എ ജില്ലാ പഞ്ചായത്ത് അംഗത്തെ അടിച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്ത് അംഗവും മറ്റു പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ അടിച്ചതായി എംഎല്‍എയും ആരോപിച്ചു. ഇരുകൂട്ടരും ചിറയിന്‍കീഴ് പൊലീസില്‍ പരാതി നൽകി. രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
കഴിഞ്ഞദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് എന്നയാള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് യോഗവുമായി ഒരു ബന്ധവുമില്ലെന്നാണ് ആരോപണം. ഇതിനെ പഞ്ചായത്ത് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തർക്കമുണ്ടായത്.
അതേസമയം കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നുമാണ് സംഭവത്തിൽ എംഎൽഎ രമ്യ ഹരിദാസിൻ്റെ പ്രതികരണം. ഇതിന് ശേഷം വാട്സാപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദ പ്രചരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. സജിത്തിനെതിരെ നടന്നത് സ്വാഭാവിക പ്രതികരണമെന്നും അവർ വ്യക്തമാക്കി.