തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണം. വൈകിട്ട് 6 മണിക്കും 12 മണിക്കുമിടയിൽ ഭാഗികമായി പവർകട്ട് ഉണ്ടായേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചിരിക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നതെന്ന് വിശദീകരണം.
കഴിഞ്ഞ പത്തു വർഷത്തിന് ശേഷമാണ് കേരളത്തിൽ വീണ്ടും പവർകട്ട് ആരംഭിച്ചിരിക്കുന്നത്. പുതിയ സർക്കാർ ഭരണത്തിലേറിയ നാൾ തൊട്ട് മഴക്കാലത്തുൾപ്പെടെ കേരളം ഇരുട്ടിലായിരുന്നു. വലിയ പ്രതിഷേധങ്ങളാണ് ഇതിനെതിരെ അരങ്ങേറിയത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, സെപ്റ്റംബർ 5 ശനിയാഴ്ച സംസ്ഥാനത്ത് വൈകുന്നേരം 6 മണിക്കും 12 മണിക്കുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് പുറത്തുവന്ന പ്രസ്താവനയിലുള്ളത്.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പു പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാനാവാഞ്ഞ സാഹചര്യം നിലനിൽക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത അപ്രതീക്ഷിതമായി കുറഞ്ഞു. കൂടാതെ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ നിന്ന് 500-800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ടെന്നാണ് പറയുന്നത്.