മാവൂർ: ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (ചുമട്ടുതൊഴിലാളി കോഴിക്കോട് റെയിൽവെ സ്റ്റേഷൻ) മകൻ ബാസിൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ രാത്രി 12.30 ഓടെ പന്തീരങ്കാവ് മണക്കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം. ബാസിൽ ഉൾപ്പെടെ മൂന്നു യുവാക്കൾ ചാലിയാറിൽ മീൻ പിടിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന തോണി പെട്ടെന്ന് മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മറ്റു രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ബാസിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതന്റെ മാതാവ്: ജെസിയ. സഹോദരൻ: ജാസിം.