നാദാപുരം: നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന കടയിലാണ് സംഭവം. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഫോണുകൾ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു.
പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ സംഘത്തിൽ ഒന്നിലധികം പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നാദാപുരം പോലീസ് അന്വേഷണം നടത്തുന്നത്.