ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. നീറ്റ് പരീക്ഷ വിവാദങ്ങളെ തുടർന്നുണ്ടായ വൻ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അധികാര മാറ്റം. ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദവും രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനും നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാനുമാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജിക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിൽ മാറ്റം വരുത്തി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അധികച്ചുമതല കൂടി നൽകിയത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയ വകുപ്പിന് പുറമെയാണ് അദ്ദേഹത്തിന് പുതിയ ചുമതല കൂടി നൽകിയത്. കർണാടക സംസ്ഥാനത്തിലെ ധാർവാഡ് മണ്ഡലത്തെ പ്രതിനീധികരിച്ചാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.