കൊയിലാണ്ടി: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവര്‍ത്തിച്ചു വരുന്ന ഉസ്താദ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണശാലകൾ നിര്‍ബന്ധമായി പാലിക്കപ്പെടേണ്ട ശുചിത്വസുരക്ഷാ മാനദണ്ഡങ്ങള്‍ ഈ സ്ഥാപനത്തില്‍ പാലിക്കപ്പെടാത്തതായി പരിശോധനയില്‍ വ്യക്തമായി.
പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ യഥാസമയം ശുചീകരിക്കാത്തതും, പാത്രങ്ങൾ കഴുകുന്നതിന് മതിയായ സൗകര്യങ്ങളില്ലെന്നതും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൂടാതെ ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പൊടിയും മറ്റു മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിലാണ് പാചകം ചെയ്തിരുന്നത്. പാകം ചെയ്യുന്ന സാഹചര്യം അതീവ വൃത്തിഹീനമായ നിലയിലായിരുന്നതോടൊപ്പം ഈച്ചശല്യവും രൂക്ഷമായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സിന്തറ്റിക് ഫുഡ് കളര്‍ ഭക്ഷണത്തില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ മുമ്പ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് വീണ്ടും ഗുരുതരമായ ചട്ടലംഘനം നടത്തിയത്. മുമ്പ് നിയമനടപടികള്‍ സ്വീകരിച്ചിട്ടും സ്ഥാപനം വീണ്ടും ഇതേ രീതിയില്‍ പ്രവര്‍ത്തനം തുടര്‍ന്നതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.