Trending

പകർച്ചവ്യാധി പേടിയിൽ കോഴിക്കോട്; ജില്ലയിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ വ്യാപക പരിശോധന.


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തി വീണ്ടും ഷിഗെല്ല രോഗ വ്യാപനം. വടകര തൂണേരിയിലെ ഒമ്പത് വയസുകാരനിലും അഞ്ചു വയസുകാരിയായ സഹോദരിയിലുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം 43കാരന് നിപയും സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 

ഇതിനിടെ, സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യത്തെതും രണ്ടാമത്തെയും മലേറിയ കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ നിന്ന് തിക്കോടിയിൽ എത്തിയ അതിഥി തൊഴിലാളിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് യുവാവ്, പയ്യോളിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം വാടക കെട്ടിടത്തിൽ താമസിക്കുന്ന 15 തൊഴിലാളികളുടെ രക്തം പരിശോധനക്ക് അയച്ചിട്ടുണ്ട്. 

തിക്കോടിക്ക് പിന്നാലെ ഒളവണ്ണ പഞ്ചായത്തിലെ ഒന്നാം വാർഡിലെ 62-കാരനാണ് രണ്ടാമതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. ആശങ്ക വർധിപ്പിച്ച് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പരിശോധന ശക്തമാക്കി.

Post a Comment

Previous Post Next Post